ബ്ലോഗ് ആര്‍ക്കൈവ്

23 സെപ്റ്റംബർ 2020

കഥ: ഉപ്പും പക്ഷീം: അബ്ദുൽ ജബ്ബാർ പുഞ്ചക്കോട്

                                                    


കഥ:   "ഉപ്പും പക്ഷീം.."           അബ്ദുൽ ജബ്ബാർ പുഞ്ചക്കോട് 


"അമ്മേ..", തലയിലൊഴിച്ച വെള്ളം വകഞ്ഞു മാറ്റി ശ്വാസം എടുക്കുന്നതിനിടയിൽ ഉണ്ണി ചോദിച്ചു, "ഇപ്പൊ കൊറോണ പോയാ ഇനി എപ്പഴാ വര്വമ്മെ..''? കപ്പുമായി പൊന്തിയ കൈ വഴിയിൽ സ്റ്റക്കായി…കുറച്ച് നേരം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..


"എന്ത് പോക്രിത്തരാ ഉണ്ണീ നീ ചോദിക്കണെ... ലോകം മുഴുമനും ഈ മഹാമാരിയൊന്ന് പോയിക്കിട്ടാൻ പ്രാർത്ഥിക്കണ്... നിനക്ക് പ്രാന്ത് പിടിച്ചോ.. ഏഴ്‌ വയസ്സ് മകരത്തിൽ തികഞ്ഞു നെനക്ക്..",  ഉണ്ണി ഉത്തരമൊന്നും പറഞ്ഞില്ല..മുഖത്തേക്ക് നോക്കിയതുമില്ല. പാതി വഴിയിൽ നിലച്ചുപോയ വെള്ളം നിറച്ച കപ്പിനെ ഊക്കോടെ അവൻ്റെ തലയിൽ കമഴ്ത്തി. തല തുവർത്തിക്കൊടുക്കുമ്പോൾ വീണ്ടും ഉണ്ണിയുടെ നേർത്ത ശബ്ദം കേട്ടു. "അമ്മേ.. എനിക്കറ്യാമ്മെ ചോദിക്കാൻ പാടില്ല്യാന്ന്... പക്ഷേ, മനൂൻ്റൊപ്പം തറവാട്ടിലെ തൊടിയിൽ പെരണ്ടാക്കിക്കളിച്ചതും സാറ്റ് കളിച്ചതും രഘു മാമ ചെറുപ്പത്തിലവര് കളിച്ച കള്യേളാണെന്ന് പറഞ്ഞ് പഠിപ്പിച്ചു തന്ന ഉപ്പും പക്ഷീം പിന്നെ ആട്ടക്കളോമൊക്കെ മനസ്സീന്ന് പോണില്ലമ്മെ "... ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഉണ്ണിഫുൾ സ്റ്റോപ്പിട്ടു. പിന്നെ പതുക്കെ "കൊത്യാകണമ്മെ 'നിക്ക് നാട്ടില് നിക്കാൻ".. എന്ന് കൂടി പറഞ്ഞതും കുടുകുടാന്ന് കണ്ണീര് ചാടിയതും ഒരുമിച്ചായിരുന്നു. ഒരു ദേഷ്യഭാവം അഭിനയിക്കാൻ റെഡിയായി നിന്നതാണെങ്കിലും മകൻ തേങ്ങിക്കരയുന്നത് കണ്ട് നിയന്ത്രിക്കാനായില്ല... ഉണ്ണിയെ വയറിലേക്ക് ചേർത്ത് നിർത്തി അവൻ്റെ തലയിൽ വലത് കൈ കൊണ്ട് തലോടി മറു കരം കൊണ്ട് അവൻ കാണാതെ കണ്ണീർ തുടച്ചു. അലമാരിയിൽ നിന്ന് ഉടുക്കാൻ ബർമുഡയും സ്പൈഡർമാൻ്റെ വലിയ ഫോട്ടോയുള്ള ടീ ഷർട്ടും കയ്യിലേല്പിച്ച്, അടക്കളയിൽ ചെന്ന് അവന് ഏറ്റവും ഇഷ്ടമുള്ള ഫ്രൂട്ട്സ് സലാഡുണ്ടാക്കി വെച്ചിരുന്നത്  എടുത്ത് കൊണ്ടുവന്നു. ദുബായിയുടെ മഹത്വങ്ങളും ബുർജ് ഖലീഫയും ദുബായ് മാളും വായിൽ കിട്ടിയ പാർക്കുകളുടെ പേരുകളുമൊക്കെ വിളമ്പി ഒരു ക്ലാസ്സെടുത്തിട്ടും ഉണ്ണിയുടെ കണ്ണീർമഴ ചാറ്റലായി തുടർന്നതെയുള്ളു... ഏങ്ങിക്കരയുന്നതിനിടെ അവൻ സോഫയിലിരുന്ന് ഫ്രൂട്ട്സലാഡെടുത്ത് തിന്നുന്നുമുണ്ട്. ഒടുവിൽ കരഞ്ഞുതളർന്ന്  ഉറക്കത്തിലേക്കു വഴുതിവീണു. ഉണ്ണിയുടെയരികിലിരുന്ന് അവനെ  മടിയിലേക്ക് ചായ്ച്ച് കിടത്തി ആ നിഷ്കളങ്കമായ മുഖത്തെ കണ്ണീർ ചാലിട്ട പാടുകളെ മെല്ലെ തുടച്ചു കൊടുത്തു. 


ഹാളിൽ നിന്നെഴുന്നേറ്റ് ബെഡ്റൂമിലെ ജനലിനടുത്ത് ചെന്നു നിന്നു. സമയം പോകുന്നതറിയില്ല ഈ ജനൽ കാഴ്ചകളിൽ കണ്ണുകളെ മേയാൻ വിട്ടാൽ.! മറാസി ഡ്രൈവിനരികെ ദുബായ് ക്രീക്കിൻ്റെ ഓരത്തുള്ള 'ക്ലേട്ടൻ' റെസിഡൻസിയുടെ പത്തൊൻപതാം നിലയിൽ നിന്നു നോക്കുമ്പോൾ, കൃത്രിമ കനാൽ ഒരു മലമ്പാമ്പ് പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു !  വർണ്ണാലങ്കാരങ്ങളാൽ നിരന്നു നിൽക്കുന്ന തൂണുകൾ.. കനാലിനു ചുറ്റും സിന്തറ്റിക് ട്രാക്ക്.. സൈക്കിൾ സവാരിക്കാർക്കു പ്രത്യേക പാത..ദുബായ്  അണിഞ്ഞൊരുങ്ങുന്നത് രാത്രിയിലാണ്. നഗരം മാത്രമല്ല, ഇവിടത്തെ മനുഷ്യരും അങ്ങനെത്തന്നെ എന്ന് തോന്നാറുണ്ട്.


ദേവേട്ടൻ്റെ ആത്മ സുഹൃത്തും ഒപ്പം ഹൃദയം സൂക്ഷിപ്പുകാരനുമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഫാറൂഖിന്റെ ഫ്‌ളാറ്റാണിത്. രണ്ടാൾക്കും കുറേശ്ശെ എഴുത്തിന്റെ സൂക്കേടൊക്കെയുണ്ട്. "അക്ഷരക്കൂന" സാഹിത്യ കൂട്ടായ്മയിലെ നിറസാന്നിദ്ധ്യങ്ങളാണ് രണ്ടാളും. ഞങ്ങളുടെ നിലവിലെ അവസ്ഥ നന്നായറിയാവുന്ന അദ്ദേഹം വളരെ നിർബന്ധിച്ചിട്ടാണ് ദേവേട്ടൻ ഈ ഫ്ലാറ്റിൽ വന്ന് താമസിക്കാൻ സമ്മതിച്ചത് ..


കൊറോണക്ക് ശേഷം  ദുബായിലേക്ക് വന്ന ആദ്യത്തെ ഫ്ലൈറ്റിൽ തന്നെ ഞങ്ങളുമിറങ്ങി. പൈസ തരാനുള്ള അഫ്ഗാനി ദുബായിൽ തന്നെയുണ്ടെന്നും ആരോ അയാളെ കണ്ടെന്നും ഗോപു വിളിച്ചു പറഞ്ഞ അന്ന് മുതൽ ഒറ്റചിന്തയേ ഉണ്ടായിരുന്നുള്ളു  ദേവേട്ടന്, എത്രയും പെട്ടെന്ന് ദുബായിലെത്തണമെന്ന് ! പറഞ്ഞിട്ട് കാര്യമില്ല, കിട്ടാനുള്ളത് രണ്ട് മില്ല്യൻ ദർഹമാണ്, അഥവാ നാല് കോടിയോളം രൂപ ! ദേവേട്ടൻ്റെ സ്വപ്നവും വിയർപ്പും മൊത്തം ഇതുവരെയുള്ള ജീവിതത്തിൻ്റെ വിലയുമാണത്. അതുകൊണ്ട് തന്നെ ഒരക്ഷരം മറുത്ത് പറഞ്ഞില്ല, തിരിച്ച് ദുബായ്ക്ക് വരാൻ ഒട്ടും താത്പര്യമില്ലാഞ്ഞിട്ടു കൂടി.!  


ഓർമ്മകൾ നേരെ തറവാട്ടിലെ നടുമുറ്റത്ത്‌  ചെന്നു കറങ്ങി. നാല് മാസം മുമ്പ് ഫ്ലൈറ്റുകൾ നില്ക്കാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞയുടനെ ദേവേട്ടൻ ടിക്കറ്റെടുത്തതും കിട്ടിയതും വാരിപ്പിടിച്ച് ശടേന്ന് നാട്ടിലേക്ക് പറന്നതും എല്ലാം ഒരു പകൽ സ്വപ്നം പോലെ ..! നാട്ടിലന്ന് ക്വാറൻ്റൈനൊന്നും തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് കോഴിക്കോട് എയർപോർട്ടിലേക്ക് ഗോപിക ഓപ്പയും വാസ്വേട്ടനും മല്ലികയും മനുവും കൂടി വന്നു.. വാസ്വേട്ടൻ അമ്മയുടെ ഏട്ടൻ്റെ മകനും ദേവേട്ടൻ അമ്മയുടെ  അനിയന്റെ  മകനുമാണ്. . പെൺകുട്ടികളെ പരസ്പരം അറിയുന്ന കുടുംബങ്ങളിലേക്കു മാത്രമെ കല്ല്യാണം കഴിച്ചു കൊടുക്കാവു എന്ന നിർബന്ധബുദ്ധിയുള്ളവരായിരുന്നു രണ്ടമ്മാമൻമാരും. അങ്ങനെയാണ് എന്നെ ദേവേട്ടനും ഓപ്പയെ വാസ്വേട്ടനും എന്ന് കുടുംബങ്ങൾ ചെറുപ്പത്തിൽ തന്നെ പറഞ്ഞു വെച്ചത്.


ലഗ്ഗേജ് കിട്ടി എയർപോർട്ടിൽ നിന്ന്  പുറത്തിറങ്ങിയപ്പോൾ തന്നെ  കണ്ടു അവരെ. മനു നിന്ന് തുള്ളിച്ചാടുന്നുണ്ട്. ഞങ്ങൾ നടന്ന് അടുത്തെത്തിയപ്പോൾ അവൻ ഓടി വന്ന് ഉണ്ണിയെ കെട്ടിപ്പിടിച്ചു. ഞങ്ങളെയൊന്നും മൈൻഡ് ചെയ്യുന്നതേയില്ല. ഓപ്പ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എനിക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എയർപോർട്ടിൽ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഓപ്പയ്ക്ക് ഞാനെന്ന് വെച്ചാൽ ജീവനാണ്, എനിക്ക് തിരിച്ചും. സഹോദരികൾ എന്നതിലുപരി പുതിയ ഭാഷയിൽ ‘ചങ്കുകൾ ’ എന്ന് പറയാം. 


കൊണ്ടോട്ടി കഴിഞ്ഞു വഴിയിലെ നാടൻ ചായക്കടയിൽ കയറി നല്ല ചുടു ദോശയും കട്ടച്ചട്ടിണിയും മൂക്കുമുട്ടെ അടിച്ചു കയറ്റുകയായിരുന്ന ദേവേട്ടനോടും വാസ്വേട്ടനോടും "ഇതൊരു മത്സരമല്ല" എന്ന് ഓപ്പ പറഞ്ഞ് കളിയാക്കി. മഴക്കാറ് മൂടി നിന്നിരുന്ന ദേവേട്ടൻ്റെ മുഖത്ത്, നാട്ടിലെത്തി വാസ്വേട്ടനെ കണ്ടപ്പോഴുണ്ടായ മാറ്റം കണ്ട് അത്ഭുതം തോന്നി ! ചായക്കടയിലെ പൈസ കൊടുത്തിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് വാസ്വേട്ടൻ കയറാൻ തുനിയുമ്പോഴുണ്ട് ദേവേട്ടൻ ഗമയിൽ ഡ്രൈവിംഗ് സീറ്റിൽ!  "നിൻ്റെ പ്ലെയിനിൻ്റെ ആട്ടം നിന്നിട്ടില്ലല്ലോ, അപ്പഴേക്കും തുടങ്ങ്യോ ഡ്രൈവിംഗ് പ്രാന്ത് " എന്നു പിറുപിറുത്ത് വാസ്വേട്ടൻ വലത്തെ സീറ്റിൽ വന്നിരുന്ന് പറഞ്ഞു, "അതെയ്, റൈറ്റ് ഹാൻ്റീന്ന് നേരെ ലെഫ്റ്റ് ഹാൻ്റ് ഡ്രൈവീൽക്ക് വരുമ്പോ തപ്പലുണ്ടാകും.. മെല്ലെ വിട്ടാ മതി". ദേവേട്ടൻ "ഹും" എന്ന്  മൂളിയെങ്കിലും ഇന്നോവ നിലം തൊടാതെ പറന്നു. പിന്നെ വാസ്വേട്ടൻ ദേഷ്യപ്പെടുമ്പോൾ ദേവേട്ടൻ ഒന്ന് സ്പീഡ് കുറക്കും.. വീണ്ടും സ്പീഡ് കൂടുമ്പോൾ പിന്നെയും ചീത്ത.. തറവാട്ടിലെത്തുന്നതുവരെ നല്ല മേളമായിരുന്നു. 


ദേവേട്ടനേക്കാൾ നാല് വയസ്സിന് മൂത്തതാണ് വാസ്വേട്ടനെങ്കിലും രണ്ടും ഈച്ചയും ചക്കരയും പോലെയാണ്... ചെറുപ്പത്തിൽ രണ്ടും കൂടി ഒപ്പിച്ച വിക്രസ്സുകൾ കേട്ടാൽ കണ്ണ് തള്ളി പോകും ! പുറത്തെ ചായ്പ്പിൽ കിടന്ന് ആരും അറിയാതെ സെക്കന്റ് ഷോക്ക് സൈക്കിളെടുത്ത് പോയിരുന്നതും ഒരു ദിവസം നട്ടപ്പാതിരയ്ക്ക് അമ്മാമയ്ക്ക് വയറ്റില് ദണ്ണമുണ്ടായി രണ്ടാളെയും വിളിക്കാൻ അമ്മായി ചെന്നപ്പോൾ  കള്ളി വെളിച്ചത്തായതും "ബ്രിട്ടീഷ് പൂശ" വയറ് നിറച്ച് കിട്ടിയതും അങ്ങനെ എത്രയെത്ര കഥകൾ ! 


കുട്ടികളുടെ കാര്യവും അങ്ങനെത്തന്നെ. ഉണ്ണിക്ക് മനുവെന്ന് പറഞ്ഞാൽ  ജീവനാണ്.. രണ്ടാളെയും പ്രസവിച്ചത് ഒറ്റ ദിവസമാണെന്ന യാദൃശ്ചികതയും അതിന് മാറ്റ് കൂട്ടി. ഉണ്ണിയുടെ വാശിയും ശുണ്ഠിയുമൊക്കെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാനൊരു പ്രത്യേക കഴിവും ക്ഷമയുമുണ്ടായിരുന്നു മനുവിന് ! കൗതുകത്തോടെ തറവാട്ടിലെല്ലാവരും അത് നീരീക്ഷിക്കാറുണ്ടായിരുന്നു. 


എയർപോർട്ടിൽ നിന്ന് വീട്ടിലെത്താറായപ്പോൾ ചങ്ക് പിടച്ചു. മൂന്ന് വർഷമായി നാട് കണ്ടിട്ട്. ആദ്യത്തെ രണ്ട് വർഷം കടങ്ങളും ബാദ്ധ്യതകളും എല്ലാം കൂടി തോട് പുഴ കടക്കാൻ സമ്മതിച്ചിരുന്നില്ല. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു കൊണ്ടിരുന്ന ദേവേട്ടന്റെ സ്വപ്നമായിരുന്നു ദുബായിയിൽ സ്വന്തമായുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി ! പതിമൂവ്വായിരം ദർഹം ശമ്പളമുള്ള ജോലി ഒഴിവാക്കിയാണ് കമ്പനി തുടങ്ങിയത്. പിരിയുമ്പോൾ കിട്ടിയ സർവ്വീസ് മണി മൂലധനമാക്കി തുടങ്ങിയ കമ്പനി രണ്ട് വർഷത്തോളം ഉന്തിത്തള്ളി കൊണ്ടു നടന്നു. ചങ്കരൻ പിന്നെയും തെങ്ങിൽ നിന്നിറങ്ങാതായപ്പോഴാണ്  നാട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് തന്നെ കഴിഞ്ഞ് തേരാപാര നടന്നിരുന്ന ദേവേട്ടന്റെ അനിയൻ ഗോപനെയും കൊണ്ടുവന്നത്. രണ്ടാളും എല്ലുമുറിയെ പണിയെടുത്ത് കമ്പനിയെ മുന്നോട്ട് കൊണ്ടു പോയി.


ഒരു ദിവസം കണ്ടു ദേവേട്ടൻ ജോലി കഴിഞ്ഞു വരുമ്പൊൾ  രണ്ട് മൂന്ന് ഫലൂദ, ഉണ്ണിക്കിഷ്ടമു ള്ള നരകത്തിലെ കോഴി, മട്ടൻ കബാബ് പിന്നെ കുറച്ച് തന്തൂരി റൊട്ടി ഇവയൊക്കെ താങ്ങിപ്പിടിച്ചു വരുന്നു !  ഞാനും ഉണ്ണിയും അന്തംവിട്ട് നോക്കി നില്ക്കെ ദേവേട്ടൻ ചിരിച്ചു കൊണ്ട് ആദ്യം രണ്ടു പേർക്കും ഉമ്മ തന്നു. പിന്നെ പറഞ്ഞു, "ഈശ്വരൻ തുണച്ചു ദേവീ ... (സ്നേഹം കൂടിയാൽ എന്നെ അങ്ങനെയാണ് വിളിക്കാറ്, സാധാരണ "ദേവു " എന്നും..) ആദ്യമായി ഈ മാസം 2000 ദർഹം ലാഭം കിട്ടി.." കുറെ മാസങ്ങൾക്ക് ശേഷം ദേവേട്ടനെ അന്നു പൊട്ടിച്ചിരിച്ചു കണ്ടു. 


ദേവേട്ടൻ്റെ നിശ്ചയദാർഢ്യവും ഗോപൻ്റെ ആത്മാർത്ഥ പരിശ്രമവും അവസാനം വിജയം കണ്ടു. കമ്പനി ബ്രേക്കീവനായിത്തുടങ്ങി.ചെറിയ ചെറിയ കോൺട്രാക്റ്റുകളിൽ നിന്ന് ദേവേട്ടൻ മെല്ലെ മെല്ലെ വലിയതുകളിലേക്ക് കളം മാറ്റിത്തുടങ്ങി. കമ്പനി പച്ചപിടിച്ചു വന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് വില്ലകളും വലിയ ഫ്ലാറ്റുകളും ഒക്കെ കോൺട്രാക്റ്റെടുത്ത്  മാർക്കറ്റിൽ പേരുള്ള ബിൽഡേഴ്സായി മാറി കമ്പനി. ദേവേട്ടന്റെ കാറ് ടൊയോട്ട കൊറോളയിൽ നിന്ന് ലാൻഡ് ക്രൂസറിലേക്കും, ഫ്ലാറ്റ് വലിയ  വില്ലയിലേക്കും വഴി മാറി. ഉണ്ണിയെ പേര് കേട്ട സ്ക്കൂളിലേക്ക് മാറ്റിച്ചേർത്തു. 


എല്ലാം താല്ക്കാലിക സന്തോഷങ്ങളായിരുന്നു. ജീവിതം അങ്ങനെയാണല്ലോ. ഒരു കുന്നിനൊരിറക്കമുണ്ടാകും.. തിരിച്ചും ! ഇടിത്തീ പോലെ ലോകത്തെ മുഴുവൻ വിറപ്പിച്ച് കൊറോണയെന്ന മഹാമാരിയെത്തി. ! കാര്യങ്ങളാകെ തകിടം മറിഞ്ഞു. ചെയ്ത കരാർ ജോലികൾക്കൊന്നും പെയ്മെന്റ് കിട്ടാതായി. നിലവിൽ ചെയ്തിരുന്ന ഇരുപത് നിലയുള്ള കെട്ടിടത്തിന്റെ ഉടമ രണ്ട് മില്ല്യൻ തരാനുണ്ടായിരുന്ന  അഫ്ഗാനി അഖൽബാസ് പെട്ടെന്ന് മുങ്ങിയതോടെ  കമ്പനിയും ദേവേട്ടനും തളർന്നു. പണിക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ലാതായപ്പോൾ കമ്പനി തല്ക്കാലം പൂട്ടിയിടുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാതായി.  അവിടന്നും ഇവിടന്നുമൊക്കെ കടം വാങ്ങി ശമ്പളം കൊടുത്തൊപ്പിച്ച് കുറെ പേരെ എമർജൻസി ലീവിന് വിട്ടു. ബാക്കിയുള്ളവരെ ഇവിടെത്തന്നെ ക്യാമ്പിൽ ഭക്ഷണച്ചെലവും കൊടുത്ത് നിർത്തി. റാഷിദിയ്യയിൽ ഞങ്ങൾ താമസിച്ചിരുന്ന വലിയ വില്ല ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. തല്ക്കാലം ഇന്റർനാഷണൽ സിറ്റിയിലുള്ള  ചെറിയ വാടകയുള്ള ഒരു സ്‌റ്റുഡിയോ ഫ്ലാറ്റിലേക്ക് താമസം മാറ്റി. 


കൊറോണ ലോകം മുഴുവൻ സംഹാര താണ്ഡവമാടിയപ്പോൾ ഗവർമെന്റ് ഫ്ലൈറ്റുകൾ  നിറുത്തുവാൻ പോവുകയാണെന്നറിഞ്ഞു. അങ്ങനെയാണ് തല്ക്കാലം കുറച്ച് നാൾ എല്ലാവർക്കും കൂടി സുരക്ഷിതമായി നാട്ടിൽ നിന്നിട്ടു വേഗം തിരിച്ചു വരാം എന്ന് കരുതി ടിക്കറ്റെടുത്തതും പറന്നതും.കോളിംഗ് ബെൽ കരയുന്ന ശബ്ദം കേട്ടാണ് വീണ്ടും മരുഭൂവിൻ്റെ ഊഷരതയിലേക്ക് തിരിച്ച് വന്നത്..

ദേവേട്ടനാണ്.. ചിരിയൊന്നുമില്ല.. മുഖം കരുവാളിച്ചിരിക്കുന്നു. അതിന് കാരണം പുറത്തെ ചൂട് മാത്രമല്ല എന്ന് മനസ്സിലായി. "ചായ എടുക്കട്ടെ ഏട്ടാ "? ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും ദേവേട്ടൻ്റെ ബ്രാൻ്റ് ഡബ്ൾസ്ട്രോങ്ങ് ചായയിടാൻ പോയി. അപ്പോഴും ജനലിലൂടെ ബുർജ് ഖലീഫയുടെ ഉയരം അളക്കുകയായിരുന്നു ദേവേട്ടൻ. 


ചായയുമായി ചെന്നു സ്നേഹത്തോടെ ഒന്നു ഒട്ടിനിന്നു ചോദിച്ചു, " ഏട്ടാ, അവലോസ് പൊടി എടുക്കട്ടെ കടിക്കാൻ"..? അവലോസുപൊടിയെന്ന് കേട്ടപ്പോൾ ദേവേട്ടൻ്റെ മുഖത്ത് ചെറിയൊരയവ് വന്ന പോലെ.!അടുക്കളയിൽ ചെന്ന് നാട്ടിൽ നിന്ന് അമ്മ സ്വന്തം കൈ കൊണ്ട് വറുത്തുണ്ടാക്കിയ അവലോസുപൊടി  കെട്ടഴിച്ച് കാലിയായ നിഡോ ടിന്നിലേക്ക് കമഴ്ത്തി. അല്പം ചെറിയൊരു പ്ലെയിറ്റിലേക്കെടുത്ത് ദേവേട്ടന് കൊടുത്തു. സ്പൂണിൽ അല്പം പകർന്ന് ഏട്ടൻ പറഞ്ഞു "അഫ്ഗാനിയെ കണ്ടില്ല ദേവു, അയാൾ താമസിക്കുന്ന വില്ല കണ്ടു പിടിച്ചു.. അജ്മാനിലെ മൊയ്ഹാത്തിലാണ്..അവിടെയും പോയി നോക്കി ഞങ്ങൾ. വീട് പൂട്ടിയിട്ടിരിക്കുന്നു.. കുടുംബമടക്കം നാട് വിട്ടോ എന്നാണ് സംശയം.."


ഒരു ദീർഘനിശ്വാസത്തോടെ ഇതും പറഞ്ഞു ദേവേട്ടൻ ദയനീയമായി എൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സൊന്നു പിടച്ചു, "ദൈവമെ.. നാല് കോടി രൂപ !" എങ്കിലും പുറമെ ധൈര്യമഭിനയിച്ച് ആശ്വസിപ്പിച്ചു, "ദേവേട്ടാ.. നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ കാശല്ലെ.. കിട്ടും..ദൈവം വഴി കണ്ടെത്തിത്തരും..സമാധാനമായിരിക്കിൻ.." ദേവേട്ടൻ ഒന്നും പറയാതെ അവലോസു പൊടിയുമായി വീണ്ടും ബുർജ് ഖലീഫയിൽ വിലയം പ്രാപിച്ചു.


ദിവസങ്ങൾ കൊഴിയും തോറും ഉണ്ണിയുടെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. ദുബായിലെ സ്ക്കുളുകൾ ഇപ്പോഴും ഓൺലൈനിൽ തന്നെയാണ് !  ലാപ്ടോപ്പിലേക്ക് നോക്കിയിരുന്ന് ഓൺലൈൻ സാറ് തമാശയൊന്നും പറയാതെ തന്നെ ഉണ്ണി ചിരിക്കുന്നത് കണ്ടപ്പോൾ അവൻ്റെ മനസ്സ് ക്ലാസ്സിലല്ലെന്നും ഉപ്പും പക്ഷിയിലും ആട്ടക്കളത്തിലും മാറി മാറിക്കളിക്കുകയാണെന്നും മനസ്സിലായി. കുറെ ശകാരിക്കുമ്പോൾ കുറച്ച് നേരം അവൻ ക്ലാസ് ശ്രദ്ധിക്കുന്നതായി ഭാവിക്കും , പിന്നെയും തഥൈവ !


തുടർന്നുള്ള ദിവസങ്ങളിൽ ശകാരങ്ങളും ഭീഷണികളും ഉപദേശങ്ങളുമൊന്നും ഉണ്ണിയിൽ യാതൊരു മാറ്റവും വരുത്തിയില്ല.  കളിയും ചിരിയുമില്ലാതായി ! ഒന്നരക്കിലോമീറ്റർ അടുത്തായിട്ട് കൂടി ലോകത്തിലെ ഏറ്റവും ഉയരുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ  ഉണ്ണിയുടെ കണ്ണുകൾ ഒരു പ്രാവശ്യം പോലും ഉടക്കിനിൽക്കുന്നത് കണ്ടില്ല.! അവന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞ വെള്ളിയാഴ്ച അൽഎയിനിലെ ജബലുൽ ഹഫീളിലേക്കും ഈ ആഴ്ച ഖോർഫക്കാനിലെയും ഫുജൈറയിലെയും ബീച്ചുകളിലേക്കുമൊക്കെ മാറി മാറിക്കൊണ്ടുപോയി നോക്കി. പക്ഷെ അവനെ പഴയ ഉണ്ണിയാക്കാൻ ഒന്നിനും കഴിഞ്ഞില്ല. അനങ്ങിയാൽ അവൻ ചോദിക്കും " അമ്മേ നമ്മക്ക് നാട്ടിൽ പോയി നിക്കാ.." എന്ന്.


എങ്ങോട്ടും പോകാനില്ലാതെ ഫ്ലാറ്റിൽ തന്നെയിരിക്കേണ്ടി വന്നപ്പോൾ ഉണ്ണിയിൽ വന്ന മാറ്റം ദേവേട്ടനും ശ്രദ്ധിച്ചു തുടങ്ങി.. ഇക്കാര്യം പറയുമ്പോഴൊക്കെ കുറച്ച് ദിവസം കഴിഞ്ഞാൽ ശര്യാകും എന്നായിരുന്നു ആദ്യം ഏട്ടൻ പറഞ്ഞിരുന്നത്. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതായാണ് കണ്ടത്. ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ വിശപ്പില്ലാന്ന് പറയും ഉണ്ണി. ചീത്ത പറഞ്ഞാൽ എന്തെങ്കിലും കഴിച്ചൂന്ന് വരുത്തി എണീറ്റ് പോകും. ഞങ്ങൾക്ക് ശരിക്കും പേടിയായിത്തുടങ്ങി. ഇങ്ങനെ പോയാൽ കുട്ടിക്കെന്തെങ്കിലും വന്നു പോകുമോ എന്ന ആശങ്ക ദേവേട്ടനുമായിപങ്കുവെച്ചപ്പോൾ 'എല്ലാം ശര്യാകും' എന്ന ഭംഗിവാക്ക് എന്തോ ഇക്കുറി ഏട്ടൻ പറഞ്ഞില്ല ! മാത്രമല്ല,  ഈയിടെയായ ദേവേട്ടൻ ബുർജ് ഖലീഫ നോക്കി നില്ക്കാറേയില്ല !


ദേവേട്ടൻ ദിവസവും ഒരു ദിനചര്യയെന്നോണം അഖൽബാസിന് അഫ്ഗാൻ സിമ്മിലുള്ള വാട്സപ്പിൽ വോയ്സ് മെസ്സേജ് വിടും.. കഴിഞ്ഞ പ്രാവശ്യം അയാൾ അഫ്ഗാനിലുള്ളപ്പോൾ മെസ്സേജ് വിട്ട നമ്പർ ദേവേട്ടൻ സേവ് ചെയ്ത് വെച്ചിരുന്നതാണ്. അയാളുടെ ഇവിടത്തെ ഇത്തിസാലാത്ത് നമ്പർ ഇപ്പോൾ കട്ടാണ്. അഖൽബാസ് വോയ്സെല്ലാം കേൾക്കുന്നുണ്ടെന്ന് 'ബ്ലൂ ടിക് ' കണ്ട് ദേവേട്ടൻ പറഞ്ഞു. എന്തോ.. അയാൾ വാട്സാപ്പ് നമ്പർ ബ്ലോക്ക് ചെയ്യാത്തത് കാണുമ്പോൾ ദേവേട്ടൻ പ്രതീക്ഷ കൈവെടിയാതെ മെസ്സേജ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പറയും, "അയാൾ വളരെ നല്ല മനുഷ്യനാ ദേവു ..അയാളുടെ മുഖത്തെ വെളിച്ചം കണ്ടാലറിയാം" എന്ന്. രണ്ടാമത്തെ തെളിവായി മുമ്പ് അയാളയച്ച അവസാന വോയ്സ് കേൾപ്പിച്ച് തന്നു.

 "ദേവൻ ഭയ്യ..ആപ്കാ ഹഖ് ഹം നഹീ ഖായേഗാ..ആപ് ഫിക്കർ മത് കരേ..ഹം സിന്താഹെ തൊ ആപ്കാ പൈസ ഇൻശാ അല്ലാഹ് മിൽ ജായേഗാ..ക്യോംകി  മർജായേഗാതൊ ഹം കോ ഹുദാ നെ പൂഛേഗാ ഇസ്കാ ബാരേ മേം.. ആപ് ഹംകോ തോടാ വക്ത് ദേദേ.." (താങ്കൾക്ക് അവകാശപ്പെട്ടത് ഞാൻ കവർന്നെടുക്കില്ല.. വിഷമിക്കാതിരിക്കുക.. ഞാൻ ജീവിച്ചിരിക്കുകിൽ താങ്കൾക്കിതു കിട്ടിയിരിക്കും.. കാരണം ഞാൻ മരിച്ചുപോയാൽ ദൈവം ഇതെന്നോട് ചോദിക്കും.. എനിക്കല്പം സമയം തരൂ..)


ജീവിതം ദുസ്സഹവും യാന്ത്രികവുമായിത്തോന്നി. ഈ നാല് ചുമരുകൾക്കിടയിൽ ശ്വാസം മുട്ടി മരിക്കുമോ എന്ന് സംശയിച്ചു. ഉണ്ണി ദിനംപ്രതി മെലിഞ്ഞ് വന്നു. ഞങ്ങളോട് രണ്ടാളോടും  സംസാരിക്കാൻ താല്പര്യമില്ലാതായി. ബെഡ് റൂമിലെ വലിയ ജനലിൻ്റെ അടിവശത്ത് ചാരിയിരുന്ന്, കാൽമുട്ടുകളെ കൈകളാൽ കോർത്ത് മണിക്കൂറുകളോളം തടാകത്തിലേക്ക് നോക്കിയിരിക്കും അവൻ .. 


ഈയിടെ ദേവേട്ടനും പുറത്ത് പോകാതായി. ഉണ്ടും ഉറങ്ങിയും ചീത്ത പറഞ്ഞും സ്നേഹിച്ചും സമയം തള്ളി നീക്കി. നാട്ടിലെ ലോക് ഡൗൺ കാലത്ത് എല്ലാവരും ഒരുമിച്ചിങ്ങനെ പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞതാണ്. ജീവിതത്തിലെ ഏറ്റവും മധുരിക്കുന്ന കാലഘട്ടമായിട്ടാണ്  അതനുഭവപ്പെട്ടിരുന്നത്. ഒരർത്ഥത്തിൽ അതേ ലോക് ഡൗൺ തന്നെയാണിപ്പോഴും നടക്കുന്നത്. പക്ഷേ ഈ ദിനങ്ങൾ എന്താണാവോ, മരണതുല്ല്യമായിട്ടാണ് അനുഭവപ്പെടുന്നത് !  


ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഒരു ദിവസം രണ്ടും കല്പിച്ച് ദേവേട്ടനോടതു പറഞ്ഞു " ഏട്ടാ.. ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല, കമ്പനിയുടെ ലൈസൻസ് ക്യാൻസൽ ചെയ്ത് ബാക്കിയുള്ള പണിക്കാരെ നാട്ടിലും വിട്ട് ദേവേട്ടനൊരു ജോലിക്ക് നോക്കിൻ", ഒന്നു നിർത്തി ഇത്രയും കൂടി കൂട്ടിച്ചേർത്തു,"..അല്ലെങ്കിൽ എന്നെയും ഉണ്ണിയെയും നാട്ടിൽ പറഞ്ഞു വിടുക.." പറഞ്ഞു തീർന്നതും ഞാനുറക്കെ കരഞ്ഞതും ഒരുമിച്ചായിരുന്നു. കുറെ നാളത്തെ പെയ്യാൻ വിതുമ്പി നിന്നിരുന്ന കാർമേഘങ്ങൾ പെയ്തൊഴിയുകയായിരുന്നു.


ഒന്ന് പതറിയെങ്കിലും എന്തോ തീരുമാനിച്ചുറച്ച പോലെ ഏട്ടൻ എഴുന്നേറ്റ് വന്ന് മാറോട് ചേർത്ത് നിർത്തി പറഞ്ഞു.. "എൻ്റെ പ്രിയപ്പെട്ട ദേവീ..മാപ്പ് ! നിൻ്റെ കണ്ണീര് എന്നെ കൂടുതൽ തളർത്തും..എനിക്ക് കുറച്ച് ദിവസങ്ങൾ തരിക ! എല്ലാം നന്നായി ഭവിക്കും.." എന്താണ് അദ്ദേഹം ഉദ്ദ്യേശിക്കുന്നതെന്നൊന്നും മനസ്സിലായില്ലെങ്കിലും ഇത്രയും കൂടി പറഞ്ഞു, " ദേവേട്ടാ.. എന്നോടൊന്നും തോന്നരുത് .. ഞാനിത് പറഞ്ഞില്ലെങ്കിൽ പൊട്ടിത്തെറിച്ച്പോകും.." ഉത്തരമായദ്ദേഹമൊന്നും ഉരുവിടാതിരിക്കുന്നത് കണ്ടപ്പോൾ മുഖമുയർത്തി നോക്കി. ദേവേട്ടൻ്റെ കണ്ണുകളിൽ പെയ്ത് വീഴാൻ വെമ്പി നിൽക്കുന്ന വേദന കണ്ട് എല്ലാ നിയന്ത്രണങ്ങളും പൊട്ടി.. വീണ്ടും നേരത്തെ പോലെത്തന്നെ ഉറക്കെക്കരഞ്ഞു , ഒപ്പം ദേവേട്ടനും തേങ്ങി ! ശബ്ദം കേട്ട് റൂമിൽ കിടന്നുറങ്ങിയിരുന്ന ഉണ്ണിയും എഴുന്നേറ്റ് വന്നു ആകെ കൂട്ടക്കരച്ചിലായി..

കാറും കോളും ഒന്നടങ്ങിയപ്പോൾ ദേവേട്ടൻ ഞങ്ങളെ ഹാളിലെ സോഫയിൽ ഇരുവശങ്ങളിലുമായി പിടിച്ചിരുത്തി മുടിയിഴകളിൽ  വിരലോടിച്ചു കൊണ്ട് കുറെ നേരം അങ്ങനെയിരുന്നു. സാവധാനം എഴുന്നേറ്റ് ചെന്ന് ഗ്ലാസ് ഡോർ നീക്കി പുറത്ത് ബാൽക്കണിയിൽ നിന്ന് ലേക് വ്യൂവിലേക്ക് നോക്കി നിന്നു. പിന്നെ ബാൽക്കണിയിലിട്ട ഫാറൂഖിന്റെ കഥകൾ കൊണ്ട് നെയ്തുണ്ടാക്കിയ കസേരയിലിരുന്ന് ആർക്കൊക്കെയോ ഫോൺ ചെയ്തു.


പിറ്റെ ദിവസം ദേവേട്ടൻ രാവിലെ നേരത്തെയിറങ്ങി വളരെ വൈകിയെ ഫ്ലാറ്റിൽ വന്നുള്ളു. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഇതു തന്നെ സംഭവിച്ചു. ഒന്നും അങ്ങോട്ട്  ചോദിക്കാൻ തേന്നിയില്ല, അദ്ദേഹം ഒന്നും പറഞ്ഞതുമില്ല. മൂന്നാമത്തെ ദിവസം ചിരിച്ചുകൊണ്ടാണ് കയറി വന്നത്.  ഉടനെ രണ്ട് പേർക്കും ഉമ്മ തന്ന്  കൊണ്ട് പറഞ്ഞു, "ദേവി.. കമ്പനി ക്ലോസ് ചെയ്തു.. ലൈസൻസ് ക്യാൻസൽ ചെയ്താൽ ബാങ്ക് എക്കൗണ്ട് ക്ലോസാകും. അതൊക്കെ വഴിയെ ഗോപു ചെയ്തോളും " ..ഒന്നു നിർത്തി തുടർന്നു " പിന്നെ ദേവു, ജോലി ശര്യായിട്ടോ.. പഴയ കമ്പനിയിൽ തന്നെ..ശമ്പളം അല്പം കുറയും. പക്ഷെ, ദുബായിലല്ല, കമ്പനിക്ക് ഖത്തറിൽ ബ്രാഞ്ചുണ്ട്.. ഉടനെ ജോയിൻ ചെയ്യേണ്ടി വരും.."


സന്തോഷിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ നില്ക്കുമ്പോൾ വീണ്ടും ദേവേട്ടന്റെ ശബ്ദം, "മറ്റന്നാൾ രാത്രി നമ്മൾ നാട്ടിലേക്ക് പോകും .. ഒരാഴ്ച്ചകൊണ്ട് തന്നെ എനിക്ക്  തിരിച്ച് ഖത്തറിലേക്ക് പോകണം.. വിസ നാല് ദിവസം കൊണ്ടവർ അയച്ചുതരും. പിന്നെഎൻ്റെ വിസ സ്റ്റാമ്പ് ചെയ്ത ഉടനെ നിങ്ങടെ വിസക്ക് അപേക്ഷിക്കും, വേഗം കിട്ടുമെന്ന് PRO പറഞ്ഞു." 


ഈ സമയം ഉണ്ണി മെല്ലെ വന്ന് ചെവിട്ടിൽ പറഞ്ഞു "അമ്മേം അച്ഛനും പൊയ്ക്കോ ഖത്തറീൽക്ക്.. ഞാൻ വര്ണില്ല "  അവനെ ചേർത്ത് നിർത്തി നെറുകയിൽ ഉമ്മ കൊടുത്തു പറഞ്ഞു, "അമ്മയ്ക്കും അച്ഛനും ഉണ്ണിയില്ലാതെ പിന്നെന്തു ജീവിതം, ഞങ്ങക്ക് വേറെയൊരുണ്ണിയില്ലല്ലോ" 

"ന്നാ നമ്മക്കെല്ലാർക്കും നാട്ടില് ഒരുമിച്ച് ജീവിക്കാമ്മെ.. പൈസ അമ്മമ്മ തരും തേങ്ങ വിറ്റിട്ട് ", ഉണ്ണിയിതും പറഞ്ഞ് പ്രതീക്ഷയോടെ അച്ഛനെ നോക്കി. ദേവേട്ടനൊന്നും പറയാതെ ഉണ്ണിയെ എടുത്തുയർത്തി ഒരുമ്മ കൊടുത്തു കൊണ്ട് ചോദിച്ചു, "ഉണ്ണീ.. നിനക്ക് ഖത്തറിഷ്ട്ടല്ലെ..? " ചോദ്യത്തിനുത്തരം നല്കാതെമുഖം താഴ്ത്തിപ്പിടിച്ചുണ്ണി പറഞ്ഞു," അച്ഛാ.. ഒരാഴ്ചക്കല്ലച്ഛാ..നമുക്ക് നാട്ടില് നില്ക്കാച്ഛാ.. ഞാന് മനൂൻ്റെ സ്ക്കൂളീചേരാ അച്ഛാ.. പ്ലീസ് അച്ഛാ.. പ്ലീസ്.." വീണ്ടും കരച്ചിൽ. 


ഭക്ഷണം പാകം ചെയ്യുമ്പോൾ, ദുബായിലേക്ക് തിരിച്ചു വരുന്നതിൻ്റെ തലേന്ന് താനും ഓപ്പയും സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് കയറി വന്ന് അമ്മ പറഞ്ഞതോർത്തു, "മോളെ, ജീവിക്കാനാണെങ്കി അന്നത്തിനുള്ള വക നമ്മുടെ മൂന്നേക്കർ തെങ്ങിൻപറമ്പീന്ന് കിട്ടും.. പിന്നെ ദേവന് ഒരു കോൺട്രാക്ടിംഗ് കമ്പനി ഇവിടെം തുടങ്ങാലോ..", ഒന്നു നിർത്തി ആത്മഗതമെന്നോണം "ഈ വയസ്സ് കാലത്ത് എനിക്കും ഒരു കൂട്ടാക്വോലോ മോളെ" എന്നും പറഞ്ഞ് എന്നെയും ഓപ്പയെയും കെട്ടിപ്പിടിച്ച് അമ്മ വിതുമ്പി. അച്ഛൻ്റെ മരണശേഷം ഓപ്പയോടും വാസ്വേട്ടനോടും തറവാട്ടിൽ വന്നു നില്ക്കാൻ എത്ര കേണപേക്ഷിച്ചിട്ടും വാസ്വേട്ടൻ സമ്മതിക്കാത്തതിൻ്റെ പരിഭവവും ഒറ്റപ്പെടലിൻ്റെ വേദനയും ആ കരച്ചിലിലുണ്ടായിരുന്നു.


ഫ്ലാറ്റിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഇനി അടുത്ത താവളം ഖത്തർ ! മരുഭൂമിയിൽ നിന്ന്: മരുഭൂവിലേക്ക് തന്നെ ! ദൈവമെ.. എൻ്റമ്മയോടൊത്ത് ഇനി ജീവിക്കാൻ എനിക്കാവില്ലെ..?എൻ്റെ ഉണ്ണിയുടെ കണ്ണീരിനൊരറുതിയുണ്ടാവില്ലെ..? ഇല്ല, ഇനിയും പിടിച്ചു നില്ക്കാൻ വയ്യ ! മനസ്സമാധാനവും സന്തോഷവും നല്കാത്ത ജീവിതമെങ്കിൽ എന്തിനീ ഗൾഫ് .. ശ്വാസം മുട്ടി താനിപ്പോൾ അവസാനിക്കുമോ എന്ന് തോന്നി..!

                                                                   

                               ****


ഇന്ന് രാത്രിയാണ് നാട്ടിലേക്ക് ഫ്ലൈറ്റ്. കാര്യമായിട്ടൊന്നും പാക്ക് ചെയ്യാനില്ല.. ഒന്നും വാങ്ങാൻ ദേവേട്ടൻ്റടുത്ത് കാശുമില്ല. കമ്പനിയിലെ വണ്ടികളും ക്രെയിൻ മുതലായവയൊക്കെ വില്ക്കാൻ ഗോപനെ ഏല്പിച്ചിരിക്കുകയാണ്. കാറ് വിറ്റ്കിട്ടിയ കാശ് കൊണ്ടാണ് ടിക്കറ്റെടുത്തതെന്നും ഒരാഴ്ച്ചത്തെ നാട്ടിലുള്ള വട്ടച്ചെലവിൻ്റെ കാശ് കൂടിയുണ്ടാകും കയ്യിലെന്നും ദേവേട്ടൻ പറഞ്ഞു..


കുറച്ച് മിഠായിപാക്കറ്റുകൾ ദേവേട്ടൻ കൊണ്ടുവന്നത് ചെറിയ ബാഗിലാക്കി. സ്രസ്സുകളൊക്കെ വലിയ ട്രോളിബാഗുകളിലും. ഒന്നിലും താല്പര്യമില്ലാതെ ഉണ്ണി നിർവ്വികാരനായി എല്ലാം നോക്കിക്കാണുന്നുണ്ട്. മനുവിനുള്ള മിഠായി ഉണ്ണിയുടെ ഹാൻഡ് ബാഗേജിലിടാമെന്ന് പറഞ്ഞപ്പോൾ മാത്രം അവനൊന്ന് മന്ദഹസിച്ചു. ഖത്തറിലേക്ക് വിസ വരുന്നത് വരെ നമുക്ക് നാട്ടിൽ നില്ക്കാൻ പറ്റും ഉണ്ണീ എന്ന് തലേന്നവനോട് പറഞ്ഞതാണ് ആ മന്ദഹാസത്തിൻ്റെ ഉറവിടമെന്ന് മാത്രം മനസ്സിലായി. 


ആരോടും യാത്ര പറയാനൊന്നും മനസ്സ് വരുന്നില്ല. നാട്ടിൽ ചെന്ന് വാട്സാപ്പ് ചെയ്ത് പറയാം ഫ്രണ്ട്സിനോടൊക്കെ. കൊറോണക്ക് ഒരു താല്ക്കാലിക അറുതി വന്നെങ്കിലും പരസ്പര ഗൃഹസന്ദർശനങ്ങളൊന്നും ഇപ്പോഴും ആരും തുടങ്ങിയിട്ടില്ല. ദുബായിയോട് വിട ചൊല്ലുന്നതിൻ്റെ വേദന വല്ലാതെയുണ്ട്. ഇതൊരു കൊച്ചു കേരളമായിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത്. ഇനി ഖത്തർ എങ്ങനെയാണാവോ! 

                                   

                               * * * * 


വിമാനം റൺവേയിൽ ഉരസുമ്പോൾ പുറത്ത് കണ്ട പച്ചപ്പ് മനസ്സിലേക്ക് ഒരു കുളിരായി പെയ്തിറങ്ങി.. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു... "ദൈവമേ... ഇനിയും ഞങ്ങളെ പറിച്ചു നടരുതേ.." 


ഇക്കുറി എയർപോർട്ടിലേക്ക് വാസ്വേട്ടൻ മാത്രമാണ് വന്നത്. ഓപ്പക്ക് തലവേദനയാണെന്ന് പറഞ്ഞു. എന്തോ .. ഇക്കുറി യാത്രയിൽ ആരും കാര്യമായൊന്നും സംസാരിച്ചില്ല.


മണ്ണാർക്കാട് ടൗണിൽ നിന്ന് മെയിൻ റോഡിലൂടെ പോകാതെ വാസ്വേട്ടൻ വടക്കുമണ്ണം റോഡിലൂടെയാണ് വണ്ടി വിട്ടത്.  മുമ്മൂർത്തി ക്ഷേത്രത്തിന് മുമ്പിലെത്തിയപ്പോൾ പതിവില്ലാതെ ദേവേട്ടൻ ഒരു മിനിട്ടെന്ന് പറഞ്ഞ് പെട്ടെന്നിറങ്ങി അമ്പലത്തിലേക്ക് പോയി തൊഴുത് വരുന്നത് കണ്ട് വാസ്വേട്ടൻ എന്നെ നോക്കിച്ചിരിച്ചു. 


വീട്ടിലെത്തിയപ്പോൾ അമ്മ, ഒരു ചെറിയ ഇടവേള ചെലവിടാൻ എത്തുന്നവരെ കണ്ട വേദനയും അപ്രതീക്ഷിതമായി കണ്ടതിലുളള സന്തോഷവും കലർന്ന കരച്ചിലോടെ കെട്ടിപ്പിടിച്ചു. ഓപ്പ വന്നിരുന്നില്ല. മനുവും മല്ലികയുണ്ട്. 


കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ എയർപോർട്ടിൽ വെച്ച് ഉണ്ണി ചിരിച്ചാണ് മനുവിനെ എതിരേറ്റത്. എന്നാൽ ഇക്കുറി മനുവിനെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്നത് കണ്ടപ്പോൾ മനസ്സൊന്ന് പിടഞ്ഞു. 


ഗംഭീര സദ്യയൊരുക്കിയിരുന്നു അമ്മ. അടപ്രഥമൻ മൂന്നാമതും ഒഴിക്കുന്നത് കണ്ട് ദേവേട്ടനെ ഒന്നു നുള്ളിയപ്പോൾ, "അതെയ്....ഞാനെൻ്റെ അമ്മായിടെ വീട്ടീന്നാ കഴിക്കണെ.. അമ്മായിയമ്മടെ വീട്ടീന്നല്ല.. "എന്നു ദേവേട്ടനുറക്കെ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. വന്നതു മുതലെ ദേവേട്ടനെ അപാര ഫോമിൽ കണ്ട് അത്ഭുതം തോന്നി. ചില സമയത്ത് ദേവേട്ടൻ്റെ മനസ്സ് വായിക്കാൻ പറ്റാത്ത പുസ്തകമാകാറുണ്ട്.


നാട്ടിൽ വന്നിട്ടും അഫ്ഗാനിക്ക് മെസ്സേജയക്കുന്നതിൽ ദേവേട്ടൻ ഒരു മുടക്കവും വരുത്തിയില്ല. ദിവസങ്ങൾ നാലെണ്ണം പെട്ടെന്ന് കടന്നു പോയി. പിറ്റെ ദിവസം ഓപ്പയെയും വാസ്വേട്ടനെയും മക്കളെയും ഉച്ചഭക്ഷണത്തിന് വിളിച്ചിരുന്നു. ദേവേട്ടന് നന്നായി ബിരിയാണി ഉണ്ടാക്കാനറിയാം.. പണ്ട് ബാച്ചിലറായി നില്ക്കുമ്പോ പഠിച്ചതാണ്. ബിരിയാണി കുട്ടികൾക്കൊക്കെ നന്നായിഷ്ടപ്പെട്ടു. എല്ലാവരും മൂക്കു മുട്ടെ തിന്നു !


ഭക്ഷണം കഴിഞ്ഞ് ഉമ്മറക്കോലായയിൽ എല്ലാവരും വിശ്രമിക്കാനിരുന്നപ്പോൾ ഓപ്പ ചോദിച്ചു, " ദേവാ.. വിസ വരാതിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുകയെയുള്ളൂ ..പക്ഷേ നീയന്ന് നാല് ദിവസത്തിനുള്ളിൽ വിസ വരുംന്ന് പറഞ്ഞോണ്ട് ചോദിക്കേണ്, കമ്പനിക്കാര് എന്തെങ്കിലും വിവരം തന്നിരുന്നോ? ദേവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,  "ഇ മെയില് വന്നിട്ടുണ്ട്.. അക്ഷയയിൽ പോയി വൈകീട്ട് പ്രിൻ്റെടുക്കണം.. വൈകാതെ പോവണ്ട്യേരും''.


അമ്മയുടെ മുഖം എന്തോ, മ്ലാനമായിരുന്നു! കാരണം വായിച്ചെടുത്തു, ഏതാനും ദിവസങ്ങൾക്കകം തറവാട് ശൂന്യമാകുമെന്ന തിരിച്ചറിവ് !


ദേവേട്ടൻ അക്ഷയയിലേക്കിറങ്ങിയ നേരം അമ്മ അടുത്ത് വന്നിരുന്നു പറഞ്ഞു, "മോളെ.. ദേവനോടിനി നാട്ടില് നില്ക്കാൻ പറയട്ടെ അമ്മ.? ഈ തറവാട് നിനക്ക് തരണമെന്നാ അച്ഛൻ്റെ ഒസ്യത്ത് ", ഉത്തരമൊന്നും പറയാതെ  അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റ് പോയി. പിന്നാലെ ചെന്നു നോക്കിയപ്പോൾ അമ്മ ചായ്പ്പിൽ നിന്ന് കണ്ണീർ തുടക്കുന്നു.. ഇടനെഞ്ചൊന്ന് പിടഞ്ഞു.. അമ്മക്കും ദേവേട്ടനുമിടക്ക് കിടന്ന് മലക്കം മറിയുന്നു മനസ്സ് ! 


സ്ക്കൂട്ടറിൻ്റെ ശബ്ദം കേട്ടു, ദേവേട്ടൻ പ്രിൻ്റെടുത്ത് വന്നതാണ്. "ടിക്കറ്റെടുത്തോ ഏട്ടാ " ? ശബ്ദത്തിലെ ഇടർച്ച ശ്രദ്ധിച്ച ദേവേട്ടൻ ചോദിച്ചു, "എന്താ ദേവു..മുഖം വല്ലാതിരിക്കുന്നത്..?" ഉത്തരമായി, തല്ക്ഷണം രൂപം പ്രാപിച്ച നീർ പളുങ്കുകൾ കാവിത്തിളക്കമുള്ള കോലായിയിൽ വീണു ചിതറി.  മാറോട് ചേർത്തുപിടിച്ച് ഏട്ടൻ പറഞ്ഞു "എൻ്റെ ദേവി.. നിന്നെ ഞാനിനി വേദനിപ്പിക്കില്ലാട്ടോ.." 


ഉണ്ണിയെ കാണാതെ ദേവേട്ടൻ"ഉണ്ണീ .." എന്നു നീട്ടി വിളിച്ചു, കൊച്ചു ടി വി യിൽ നിന്ന് തലയൂരി ഉണ്ണി ഓടി വന്നു. കയ്യിലെ കടലാസിന്റെ ബ്രൗൺ കവർ കൊടുത്ത് ദേവേട്ടൻ പറഞ്ഞു "ഇതിലുണ്ണിക്കിഷ്ട്ടള്ള ചോക്ളേറ്റുണ്ട്, ശ്രദ്ധിച്ചെടുക്കണം ട്ടോ ...വിസയും ടിക്കറ്റുമുണ്ടുള്ളിൽ .." 


ചോക്ളേറ്റ്‌ എന്ന്‌ മാത്രമെ ഉണ്ണി കേട്ടുള്ളൂ. കവറെടുക്കലും പൊട്ടിക്കലും കഴിഞ്ഞു. "ഉണ്ണീ.. വിസയും ടിക്കറ്റും കീറും.. " എന്ന് ഒച്ച വെച്ചെങ്കിലും ഉണ്ണി ഒന്നും കേട്ടില്ല, ചോക്ളേറ്റെടുത്ത് അവൻ കൊച്ചു ടിവിയിലേക്ക് തന്നെ ഊളിയിട്ടു.


ഉദ്വേഗത്തോടെ പ്രിൻറുകൾ പുറത്തെടുത്ത് കീറിയിട്ടുണ്ടോ എന്ന് നോക്കി.. പ്രിൻ്റുള്ള ഭാഗം ഉള്ളിലേക്കാക്കിയാണ് മടക്കിയിരിക്കുന്നത്.. സ്വല്പം കീറിയിട്ടുണ്ട്. നിവർത്തി നോക്കിയപ്പോൾ മലയാളത്തിൽ ടൈപ്പ് ചെയ്ത എഴുത്ത് കണ്ട് ദേവേട്ടൻ്റെ മുഖത്തേക്ക് നോക്കി. പിന്നെ എഴുത്തിലൂടെ കണ്ണോടിച്ചു. 


"എൻ്റെ ജീവനായ ദേവി..! ഞാനിപ്പോൾ ഖത്തറിലാണ്.. അഥവാ, ഇതാണിനിയെൻ്റെ ഖത്തർ, ഈ തറവാട് വീട് ! 

എൻ്റെ ദേവിയുടെയും ഉണ്ണിയുടെയും സന്തോഷമാണ് ഇനിയെൻ്റെ സമ്പത്ത്..എന്റെ കോടികൾ..!

ഒറ്റപ്പെടലിൻ്റെ ഒരിറ്റ് കണ്ണീര് അമ്മയുടെ കണ്ണുകളിൽ നിന്നിനി അടർന്നുവീഴരുത്.. ഉപ്പും പക്ഷിയിലും ആട്ടക്കളത്തിലും കിടന്നുരുണ്ട് നാടിൻ്റെ മണ്ണ് മണക്കട്ടെ നമ്മുടെ മോൻ്റെ ബാല്യം ..!

ഇനി എൻ്റെ ദേവി അമ്മയുമൊത്ത് അർമ്മാദിച്ചുകൊൾക.. ഇടയ്ക്ക്, ഈയുള്ളവനും കുറച്ച് സമയം തരണേ....

എന്ന്

നിൻ്റെ മാത്രം ദേവേട്ടൻ ..


ഒരു നിമിഷം സ്തബ്ധയായി നിന്നു ..ഒന്നും  വിശ്വസിക്കാൻ കഴിയാതെ ദേവേട്ടനെത്തന്നെ നോക്കി നിന്നു...പിന്നെ ഒരു കൊടുങ്കാറ്റായി ആ മാറിലേക്കു മറിഞ്ഞു വീണു ... 

അതേ സമയം തന്നെ ദേവേട്ടന്റെ വാട്സാപ്പിലേക്ക് അഫ്ഗാനി അഖൽബാസിന്റെ വോയിസ് ക്ലിപ്പും ഒരു ചെക്കിന്റെ ഇമേജും വന്നു കിടക്കുന്നുണ്ടായിരുന്നു..!


                                ----

അബ്ദുൽ ജബ്ബാർ പുഞ്ചക്കോട് 

13 ഓഗസ്റ്റ് 2020

കവിത: ബാ'ചിലർ

കവിത: പ്രവാസത്തിലെ ചിലർ :                  

അബ്ദുൽ ജബ്ബാർ പുഞ്ചക്കോട്  

---

ഒറ്റ ജീവിതത്തിന്റെ 

വിഹ്വലതകൾ

ഒന്നിനു മേലൊന്നായി  അട്ടിയിട്ടതിൽ 

നിദ്രാവിഹീനതയും നിദ്രാദേവിയും 

നിർന്നിമേഷരായി നോക്കി നില്ക്കാറുണ്ട്..  


രണ്ടും മൂന്നും തട്ടുകളിലായി 

വലിയ നിലയിലാണവർ ! 

മോട്ടു* ചോട്ടിലും 

ചോട്ടു* മോളിലും

സ്തൂലഗാത്രൻ  അത്യുന്നതങ്ങളിലും വസിക്കുന്നു !  


ട്രപ്പീസ് കളിക്കാരൻ തോറ്റു പോകുന്ന 

കയ്യടക്കവും  മെയ് വഴക്കവുമാണവർക്ക് .. 


കയ്യൊന്ന് തെറ്റിയാൽ 

കാലൊന്നിടറിയാൽ

നട്ടെല്ലിനേല്ക്കുന്നതിനേക്കാൾ ക്ഷതം 

ക്ഷണനേരം കൊണ്ട്  ഹൃദയത്തിനേൽക്കും..

  

അനക്കങ്ങൾ അരുതുകളാണ് 

അടക്കം പറച്ചിലുകളാവാം.. 

വെളിച്ചങ്ങൾ വെറുക്കപ്പെട്ടതും 

മൊബൈൽവെട്ടം ഹലാലുമാണ്*.  

ചാറ്റിംഗിലെ ശൃംഗാരവും 

കണ്ണും കണ്ണും ഇമവെട്ടാത്ത 

കാഴ്ച്ചയിലെ കൺകുളിരും 

തളിർത്ത് പൂത്തുലയുകയും.. 

വാടിക്കരിയുകയും ചെയ്യാറുണ്ട് ..   


ക്ലോക്കിലെ ഒരു സൂചി 

മറു സൂചിയെ പ്രാപിക്കുമ്പോൾ 

മുണ്ടാട്ടം മംമ്നുവാണ്* 

മന്ത്രിക്കുന്ന മനസ്സുകൾ 

മന്ദസ്മിതം തൂകുന്നത് 

സ്വപ്നങ്ങളിൽ മാത്രമാണ്.  


ഗദ്ഗദങ്ങളുരുകിയൊലിച്ചിറങ്ങുന്ന -  

ചുടുനീർച്ചാലുകൾ തണുത്തുറയുന്നത്

കാലാന്തരങ്ങളിലാണ്..  


കറവ വറ്റിയ ഗോക്കളെപ്പോലെ 

കറവയുമുറവയും വറ്റിവരണ്ട 

വിപ്രവാസം വിഭ്രാന്തി തീർത്ത 

ആത്മാവുകൾ ചേക്കേറിയ 

എല്ലിൻകൂടുകൾ..  


കാത്തിരിക്കുന്ന  കടുത്ത ഏകാന്തത..! 

വിജനമാം വീഥിയിൽ 

ഒറ്റക്കാളവലിക്കുന്ന വണ്ടിയിലെ 

ഒറ്റയാൾ പോരാട്ടം..  


കൈവഴികൾ പിരിയാത്ത 

അറ്റം നിന്നുപോയ വീഥി കണ്ട് 

അന്തിച്ചു നില്ക്കുമ്പോഴാണ് 

അന്തരാളം അടയാളമിടുക, 


ഏറെ ദൂരമില്ലിനി... 

തീരെ നേരവുമില്ലിനി..  


----------------------------- 

മോട്ടു = തടിയൻ 

ചോട്ടു = കുള്ളൻ 

ഹലാൽ = അനുവദനീയം 

മംമ്നു = നിരോധം 

-----------------------------

29 ജൂലൈ 2011

സുബൈറിന്‍റെ ബുദ്ധിയില്‍ തീ ആളിക്കത്തി.........




       അവനവന്‍റെ തൊടിയില്‍ തന്നെ പൊട്ടിമുളച്ചു ഉണ്ടായത് മലയാളിക്ക് പറ്റുമോ ? ഛെ ...,മോശം ....തീ വില കൊടുത്തു വാങ്ങിയാലല്ലേ വിറ്റാമിന്‍ ഉണ്ടാകൂ ...... ബുദ്ധി കുറച്ചു കൂടുതലാ ലവന് .... പപ്പായയും പറങ്കി മാങ്ങയുമൊക്കെ തിന്നുന്നത് മറ്റുള്ളവര്‍ കണ്ടാല്‍, ഹോ കുറഞ്ഞു പോകത്തില്ലേ ലവന്‍റെ 'ഡിസന്ട്രിയും' 'പേര്‍സനാളിടിയും'!!

       ഏയ്‌ ! നിങ്ങള്‍ വിരുന്നു പോയിടത്ത് ( വലിയ പരിചയമില്ലാത്ത വീടാണ് എന്ന് കരുത്വ.. ) സല്കരിക്കാന്‍ കൊണ്ടുവന്നു വെച്ചത് ഒരു പ്ലെയിറ്റില്‍ പപ്പായയാണെങ്കില്​‍, അല്ലെങ്കി , പറങ്കി മാങ്ങേണെങ്കി സത്യം പറ 'ഭയ്യാ' അല്ലെങ്കി 'ഭയ്യീ', ....നിങ്ങള്‍ തിന്ന്വോ ? ഉവ്വ് , എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ വല്ലാത്തൊരു പഹയന്‍ തന്നെട്ടോ ....സമ്മയ്ച്ചു...

        സെലാന്‍റ് വാലിയിലേക്ക്‌ എത്തുന്നതിന്റെ മുമ്പുള്ള "ഒരു ടൌണ്‍ ആയിട്ടുള്ള ഒരു വില്ലേജാണ് "മുക്കാലി". നമ്മടെ വീട്ടില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ അകലെ. മുക്കാലിയില്‍ നിന്ന് ഏകദേശം പത്തിരുപത്തെഴു കിലോമീറ്റര്‍ നടക്കണം പണ്ട് സൈലന്റ് വാലിയിലെത്തണമെങ്കില്‍...(ഇപ്പൊ​, വാഹന സൌകര്യമോക്കെയായി സര്‍ക്കാര്‍ വകയായിതന്നെ.) മുക്കാലിയിലന്നുള്ള വലിയ ഹോട്ടല്‍ സുഹ്രത്ത് കൊള്ളി സുബൈറിന്റെ ഉപ്പാടെയാണ്. അന്നൊക്കെ, ഇന്ഗ്ലീഷുകാര്‍ പിടിപ്പതു വന്നിരുന്നു സൈലന്റ് വാലിയിലേക്ക്‌. സുബൈറിന്റെ ഹോട്ടല്‍ കഴിഞ്ഞാല്‍ പിന്നെ നോ രക്ഷ.

       അങ്ങനെ, ഒരിക്കല്‍ ഒരു കൂട്ടം വെള്ളക്കാര് വന്നു. ഉള്ളിവടെം പരിപ്പ് വടേം ഒന്നും ലവന്മാര്‍ക്കു പിടിക്കുന്നില്ല. "ബ്രിംഗ് ഫ്രൂട്സ് " എന്ന് പറഞ്ഞൂത്രേ. ഇന്ഗ്ലീഷില്‍ അപാര പരിജ്ഞാന മുണ്ടായിരുന്നതിനാല്‍ ഹോട്ടലിലുള്ളവര്‍ മൂന്നാല് മിനിട്ട് എടങ്ങേറായത്രേ.. അവസാനം സുബൈര്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുത്തു. നാല് കായി കിട്ടുന്ന കാര്യാണ്, അന്നൊക്കെ മുന്തിരീം ആപ്പിളുമൊക്കെ കിട്ടണമെങ്കില്‍ മണ്ണാര്‍ക്കാട് വരണം. സുബൈറിന്റെ ബുദ്ധിയില്‍ തീ ആളിക്കത്തി. നേരെ കയറി ഹോടലിന്റെ പിന്നിലുള്ള തൊടിയിലേക്ക്‌. നല്ല പഴുത്ത മൂന്നാല് പപ്പായ കുത്തിച്ചാടിച്ചു. വേഗം ചെത്തി കുറച്ച പഞ്ചാരയുമിട്ട് നല്ല 'ഉസ ഉസാറാക്കി' (USA - USSR ) നല്ല വെളുത്ത "വസിയില്‍" കൊണ്ട് പോയി വെച്ചു. ഇന്ഗ്ലീഷുകാര് ഇത് കണ്ടപ്പോ മൂക്കും കുത്തി ഒരൊറ്റ ചാട്ടം അതീല്‍ക്ക്. നിമിഷ നേരം കൊണ്ട് പ്ലേററ് കാലി ഹോഗയാ ആന്‍ഡ് അവര് ബഹൂത് ഖുശി ഭീ ഹോഗയാ-ത്രെ! ....പോകാന്‍ നേരത്ത് 'ഹൌ മച് ' ചോദിച്ചപ്പോ, സുബൈറിന്റെ ദിമാക് പ്രവര്‍ത്തിച്ചു. ഒരു നൂറിന്റെ ഉറുപ്പിക പറഞ്ഞു. (അന്നത്തെ നൂറു ഉറുപ്പിക എന്ന് പറഞ്ഞാ ഇന്നൊരു ആയിരം ഉറുപ്പികയുടെ മേനിയുണ്ടാകും ). അപ്പൊ, വെള്ളക്കാരു പറഞ്ഞൂ " ഹോ...വെരി ചീപ് ....വെരി ചീപ് ....പിന്നെ കുറച്ചു നാളേക്ക് സുബൈര്‍ വല്ല്യേ പണക്കാരനായിരുന്നൂ കൂട്ടരേ ...ഈയുള്ളവനോക്കെ, "പരിപ്പീം" ( ടുഡെയ്സ് പീനട്ട് കാന്‍ഡി ഡിയെഴ്സ് ) ലോസഞ്ചാര്‍ മുട്ടായീം പള്ള നെറച്ച് കിട്ടീരുന്നു. വെള്ളക്കാരുടെ തലേല് ആള്താമാസമുണ്ട്... മലബാറി അഥവാ മലയാളി, പൊങ്ങച്ചത്തിന്റെ കൂട്...അഹങ്കാരത്തിന് കയ്യും കാലും മുളച്ചത്.....









16 മേയ് 2011

'സുയിപ്പന്‍ മുക്ക് ' അഥവാ പുഞ്ചക്കോട്


            
       ..എവിടെ നോക്ക്യാലും ബ്ലോഗ്ഗും ബ്ലോഗ്ഗറും ഫെയ്സുബുക്കും ഗൂഗിള്‍ പ്ലസും മൈനസും..! അപ്പോപ്പിന്നെ നമ്മക്കും ഒരു പൂതി ഒന്ന് ബ്ലോഗ്ഗാന്. സ്വന്തമായി ഒരു ബ്ലോഗ്ഗില്ലെങ്കില്‍ വല്ല്യേ കുറച്ചിലാണെന്നാണെല്ലാവരും  പറയുന്നത്. എന്തിന്റെ ഒരു കുറവാണ് ഒരു ബ്ലോഗ്‌ തുടങ്ങാനെന്നു അങ്ങനെ ചിന്തിച്ചു ചിന്തിച്ചു തല പുണ്ണാക്കി നോക്കി. സ്ഥലമാണെങ്കില് നമ്മുലെ ഗൂഗ്ലുകാര് വെറുതെ തരുന്നുണ്ട്. വേറെ കാശിന്റെ ചെലവൊന്നും കാര്യമായി കാണാനുമില്ല. പിന്നെന്താ ആകെയുള്ള പ്രശ്നം ഇടയ്ക്കു ബ്ലോഗ്ഗില്‍ എന്തെങ്കിലും പോസ്റ്റണം എന്നതാണ്. അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. എഴുതാനുള്ള 'പ്രതിഭയെ' കുറവുള്ളൂ, പക്ഷെ ബ്ലോഗ്ഗില്‍ ചറപറെ എന്തും എഴുതാനുള്ള സ്വോതന്ത്ര്യം 'ഒരിന്ത്യന്‍ പൌരന്‍' എന്നാ നിലക്ക് എനിക്കുമുണ്ടല്ലോ. അത് 'വായിക്കാതിരിക്കാനുള്ള 'സ്വാതന്ത്ര്യം' നിങ്ങള്‍ക്കുമുണ്ട്, 'ഒരിന്ത്യന്‍ പൌരന്‍' എന്ന നിലയിലും അല്ലാത്ത നിലയിലും! അത് കൊണ്ട് എഴുത്തിങ്ങനെ അണ്ണാക്കില്‍ 'മുട്ടി' നില്‍ക്കുന്ന സ്ഥിതിക്ക് നിങ്ങളെനിക്ക് അനുവാദം തന്നെ തീരൂ ..! എന്തൊക്കെ ജീവിതത്തില്‍ നിങ്ങള്‍ സഹിക്കുന്നു! ആ എക്കൌണ്ടില്‍ 'അബ്ദുല്‍ജബ്ബാര്‍ പുഞ്ചക്കോട്' എന്ന് കൂടി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.

      എന്തായാലും അക്ഷര നാന്ദി കുറിക്കുന്നത് , ഞാന്‍ കണ്ണിലുണ്ണി പോലെ എന്റെ കരളില്‍ കൊണ്ടുനടക്കുന്ന സ്വന്തം ജന്മ നാടിനെക്കുറിച്ച് തന്നെയായില്ലെങ്കില്‍, എന്റെ 'സുയിപ്പന്‍ മുക്ക് ' എന്നോടു കോപിച്ചാലോ എന്നാ പേടിയുണ്ട്. അതോണ്ട് , എന്റെ കണ്ണിലുണ്ണിക്ക് ഈ പേര് വന്നതെങ്ങിനെ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളെ വെറുപ്പിച്ചു തുടങ്ങാം.

       എന്റെ ചെറുപ്പത്തില്‍ 'സുയിപ്പന്‍ മുക്കിലേക്ക്‌ ' കാലെടുത്തു വെക്കുന്ന ഏത് മാന്യ ദേഹങ്ങളും അനുഭവിച്ചിരുന്ന 'സുയിപ്പാകലിന്റെ' അടിസ്ഥാനത്തിലാണ്, എന്റെ നാടിനു ഈ പേര് കൈവന്നതത്രെ ! അഥവാ എന്തെങ്കിലും ഒരു തരത്തിലുള്ള ഒരു 'സുയിപ്പു' ഞങ്ങളുടെ നാട് വിസിറ്റ് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുമായിരുന്നുപോലും ! എന്റെ ഉപ്പയൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളതാണ്, ഒന്നുകില്‍ തിരിച്ചു പോകാന്‍ വണ്ടി കിട്ടില്ല അല്ലെങ്കില്‍ വന്ന കാര്യം പെട്ടെന്ന് നടക്കില്ല. അങ്ങനെയങ്ങനെ ഒരുപാടൊരുപാട്.  ഇനി അതിന്റെയൊക്കെ  കാരണത്തിനെ പറ്റി നിങ്ങള്‍ തലപുകക്കണ്ട, അത് ഞാന്‍ പറയാം. ഈയുള്ളവന്‍  തല പുകച്ചും കരിച്ചും ആലോചിച്ചിട്ടും ഗവേഷണം നടത്തിയിട്ടും അതിനുത്തരം ഉത്തരത്തില്‍ തൂങ്ങിക്കിടക്കുകയാണ്.  എന്നിട്ടല്ലേപ്പോ നിങ്ങക്ക്. അതാര്‍ക്കും അറിയില്ല ഒരു നാടെന്താ അങ്ങനെയായതെന്ന് ! എന്തായാലും ഒരു കാര്യം നിങ്ങള്‍ക്കും ഉറപ്പിക്കാം  അതായത് ഇങ്ങനെ ഒരു കാരണമില്ലാതെ എന്തായാലും ഒരു നാടിനു ഈ തരത്തില്‍ ഒരു പേര് വരില്ലല്ലോ, എന്ന്! ( വെറുതെ 'പുളു' അടിക്കുകയല്ല എന്ന് സാരം..ഏത്.?)

       ഇനി സുയിപ്പന്മുക്കെന്നു നാമകരണം ചെയ്ത വ്യക്തിയെ കുറിച്ചും കുറച്ചു പറയാനുണ്ട്. അദ്ദേഹത്തെ ഒഴിച്ച് നിര്‍ത്തി എന്റെ നാടിനൊരു ചരിത്രമില്ല. ഒരു കാല്‍ നൂറ്റാണ്ട് മുമ്പ് സുയിപ്പന്മുക്കിന്റെ ഓരോ മുക്കും മൂലയും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന ഒരാളുണ്ടായിരുന്നു അവിടെ. നാട്ടിലെ മൊഹമ്മദുപ്പാക്കാടെ മരമില്ലിലെ 'മുദീര്‍' ( മേല്‍നോട്ടക്കാരന്‍ ) ആയിരുന്ന 'അമ്മായി അദ്ദ്വോക്ക. അദ്ദേഹത്തിനു 'അമ്മായി അദ്ദു' എന്ന് പേര് വന്നതെങ്ങനെ എന്ന് എനിക്കറിയില്ല, മുന്‍ തലമുറയിലെ ആരില്‍ നിന്നെങ്കിലും ആ 'സംഗതി' പിടി കിട്ടിയാല്‍ നോം നിങ്ങളെ അറിയിക്കുന്നതായിരിക്കും. 

       മരമില്ലിനു മുന്‍പിലൂടെ നടന്നു പോകുന്ന ( പാഞ്ഞു പോയാലും! ) ആരും,  മൂപ്പരുടെ റഡാറില്‍ കുടുങ്ങാതെ പോകാറില്ല. പൂജ്യം സ്പീഡിലും പിടിക്കുന്ന ലോകത്തിലെ ഏക റഡാര്‍  ചിലപ്പോള്‍ അദ്ദ്വോക്കാടെയായിരിക്കും! എന്റെ ഉപ്പയുടെയൊക്കെ അടുത്ത ചങ്ങാതി. (ഉപ്പയും മൊഹമ്മദുപ്പാക്കയും അദ്ദ്വോക്കയുമൊന്നും ഇന്ന് സുയിപ്പന്മുക്കിലില്ല, എന്നല്ല, ഈ ദുനിയാവില്‍ നിന്ന് തന്നെ അവരൊക്കെ പോയി, പ്രവാസികളായ ഈയുള്ളവനെ പോലെയുള്ളവര്‍ക്ക് എന്നും കണ്ണീരില്‍കുതിര്‍ന്ന ഗൃഹാതുരത്വം സമ്മാനിച്ചു കൊണ്ട്..) നര്‍മ്മത്തിന് കയ്യും കാലും മുളച്ചാല്‍, അതായിരുന്നു അദ്ദ്വോക്ക. നാട്ടിലെ എല്ലാ ഹൂമന്‍ബിയിങ്ങ്സിനും അദ്ദ്വോക്ക ഇരട്ടപ്പേര് ഇട്ടിട്ടുണ്ട്. ആ പിടിയില്‍ നിന്ന് വഴുതി മാറിയവര്‍ വിരലിലെണ്ണാവുന്നവര്‍ ! 

       ഇരട്ടപ്പേരിന് ഉദാഹരണമായി പറയുകയാണെങ്കില്‍  ഈയുള്ളവന്റെ ഉപ്പാക്ക്, അദ്ദ്വോക്ക നല്‍കിയ പേര് 'മരാമത്ത്‌ മന്ത്രി' എന്നായിരുന്നു. പിന്നീടത് ചുരുങ്ങി വെറും 'മന്ത്രി'യായി.  നാട്ടിലെവിടെ, ആര് വീടുണ്ടാക്കുന്നുണ്ടെങ്കിലും ഉപ്പ ആ സൈറ്റില്‍ നിത്യ സന്ദര്‍ശകനായിരിക്കും. അത്രക്ക് പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിനു വീട് നിര്‍മ്മാണം. രണ്ടാം ക്ലാസ്സുകാരനാണെങ്കിലും, ഉപ്പാനെയായിരുന്നു നാട്ടുകാര്‍ സ്ഥലമളക്കാന്‍ വിളിച്ചു കൊണ്ടുപോയിരുന്നത്. 'ഗുണകോഷ്ടം' ഇരുപതിന്റെത് വരെ ഉപ്പ കൂളായി ചൊല്ലുന്നത് കേട്ടിരുന്നു ഞങ്ങള്‍. 'പന്തീര് പതിനെട്ടു എത്രേന്നു' ഉപ്പ ഞങ്ങളോട് ചോദിച്ചിട്ട്, ഞങ്ങള്‍ പെന്നും കടലാസും എടുക്കുന്നതിനു മുമ്പേ അദ്ദേഹം ഉത്തരം ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നത് ഇന്നലെയെന്നോണം മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. അദ്ദ്വോക്ക പേരിടുന്നതിന്റെ ഗുട്ടന്‍സ് 'നിങ്ങളുമാര്‍ക്ക്' ഒന്ന് മനസ്സിലാകാനാണ്, നോം, ആനുഷങ്കികമായി ഒരു ഉദാഹരണം തന്നത്.

      എന്റെ ഉപ്പ ചാവക്കാട് നിന്നും കൂട് മാറി വന്നതായിരുന്നു സുയിപ്പന്‍ മുക്കിലേക്ക്‌. 'ചാവക്കാടന്‍ അദ്ദുറു' എന്നും ഉപ്പ അറിയപ്പെട്ടിരുന്നു. കുറച്ചൊക്കെ ചാവക്കാടന്‍ 'തൌദാരം' 
('സംസാരം',എന്നര്‍ത്ഥം) അദ്ദ്വോക്ക ഉപ്പയില്‍ നിന്നും സ്വാംശീകരിച്ചിരുന്നു. അങ്ങനെ, ഞങ്ങള്‍ (ഞാനും അനിയന്‍ കാസീമും- {ഇപ്പോള്‍ മണ്ണാര്‍ക്കാട് ദാറുന്നജാത് സ്കൂളില്‍ പ്ലസ്ടു അദ്ധ്യാപകന്‍} ) മരമില്ലിനു തൊട്ടപ്പുറത്തെ പള്ളിയിലേക്ക് നിസ്കരിക്കാന്‍ പോകുമ്പോള്‍ അദ്ദ്വോക്കാടെ റഡാറടിക്കും, "മോനെ, മത്തോക്ക് പീങ്ങ്യോടാ....".( മത്തോക്ക് എന്നാല്‍ ചാവക്കാടന്‍ ഭാഷയില്‍, കപ്പക്കിഴങ്ങ് ) ഞങ്ങള്‍ ജീവനും കൊണ്ടോടുമ്പോള്‍ അടുത്ത ഫ്ലാഷ്, "മോനെ, കൂത്താടിച്ചിക്കായ തിന്നോടാ" (ച്ചെ..വൃത്തികേട്‌ 'ല്ലേ? പൊറുക്കണം, ഒടിച്ചുത്തിക്കായയുടെ, ചാവക്കാടന്‍ ഭാഷയാണിത്‌ - ഇനി ഒടിച്ചുത്തിക്കായടെ ശാസ്ത്ര നാമം ദയവു ചെയ്ത് എന്നോട് ചോദിക്കരുത് ശിഷ്യന്മാരെ. അതിരുകളിലെ വേലികളില്‍ പണ്ടുണ്ടായിരുന്ന ഒരു 'സാധനമാണീ ഒടിച്ചുത്തിക്കായ..പുടി കിട്ട്യാ..ഏത് ..? )

       പണ്ടു 'പോതോക്കിക്കാവിലേക്ക് ' കോഴിയെ നേര്‍ച്ചയാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു സഹോദര സമുദായത്തില്‍. അങ്ങനെ, കുറെ ആളുകള്‍ കൂടി ഒരാളെ കൂലി കൊടുത്താണ് പറഞ്ഞയക്കാറ് . അങ്ങനെ, കൂലിക്കാരന്‍ മരമില്ലിനു മുമ്പിലൂടെ അഞ്ചെട്ടു കോഴികളെയും തൂക്കി കടന്നു പോകുമ്പോള്‍ അദ്ദ്വോക്ക വിളിച്ചു പറഞ്ഞു, 'അതേയ്.. നമ്മുടെ അദ്ദുറാക്കാടെ വീട്ടീന്നും ഉണ്ടൊരു കോഴി', എന്നിട്ട് വീടും ചൂണ്ടി കാണിച്ചു കൊടുത്തു. കൂലിക്കാരന്‍ ചായക്കാശു വീണ്ടും ഒത്ത സന്തോഷത്തില്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നു. പറഞ്ഞയച്ച ആളെ ഊഹിച്ചു കണ്ടു പിടിച്ച ഉപ്പ പറഞ്ഞു, 'അത് വേറെ ആളുടെട്ത്ത് കൊടുത്തയച്ചു, ഇനി അപ്പുറത്തെ അദ്ദുപ്പാടെ കുടീലൊന്നു നോക്കിക്കോ...' ( സുയിപ്പന്‍ മുക്കിന്റെ നാമം അന്വര്‍ത്ഥമാക്കുന്നതില്‍ ഓരോരുത്തരും വഹിച്ചിരുന്ന മഹത്തായ പങ്കിനെ കുറിച്ച്, എന്റെ സഹോദരങ്ങള്‍ക്കിടയില്‍ ഒരു ഏകദേശ രൂപം വന്നു കാണും ഇപ്പോള്‍,...ഏയ്‌ ! ), ഇങ്ങനെ നാലഞ്ചു വീട് മാറി മാറി കയറിയിറങ്ങിയ ശേഷം, കൂലിക്കാരനദ്ദേഹത്തിന്റെ വായില്‍ നിന്നും ഉതിര്‍ന്നു വീണ സാഹിത്യ വിസ്ഫോടനത്തിനു ചരിത്രത്തില്‍ തുല്ല്യതയില്ലത്രേ..!! 

        ഇങ്ങനത്തെ ചെറിയ ചെറിയ വിക്രസ്സുകള്‍ ഒപ്പിക്കുന്ന ആളായിരുന്നെങ്കിലും  ഇരട്ടപ്പേരിട്ടത്തിന്റെ പേരില്‍ ആര്‍ക്കും അദ്ദ്വോക്കയോട് യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല. !അതായിരുന്നു ആ വ്യക്തിത്ത്വം. അദ്ദേഹത്തിന്റെ മനസ്സ് നൈര്‍മ്മല്ല്യമേറിയതായിരുന്നു. ഉദാത്തമായ സ്വഭാവത്തിന്റെ ഉടമ. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള പ്രകൃതം.


        ഓരോരുത്തരുടെയും സ്വഭാവത്തിനും രൂപത്തിനും കോലത്തിനും അനുസരിച്ച് അദ്ദേഹം പതിച്ചു കൊടുത്ത ഇരട്ടപ്പേരുകള്‍ ഞാനിവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ അതെന്റെ ആയുരാരോഗ്യത്തിനെ ബാധിക്കുമെന്നതിനാല്‍ ഹം കുച്ച് ബോല്‍തെ നഹീ യാര്‍ ...ക്യോംകി ഉന്‍ ലോഗ്ക്കാ ബച്ചോം ലോഗ് അഭീതക് സിന്ധാഹെ...ഹമാരാ കയ്യും കാലും ഒടിച്ചിടല്‍ കരേഗാ, മേരാ തമ്പിയോം, തമ്പിച്ചിയോം!

        'സുയിപ്പന്‍ മുക്ക് ' എന്ന പേര് ചന്തം പോരഞ്ഞിട്ടോ ആവോ,പുതിയ തലമുറ അത് വീണ്ടും മാറ്റി പണ്ടത്തെ 'പുഞ്ചക്കോട്' തന്നെ ആക്കി.  എങ്കിലും പകുതിയാളുകളും ആ പഴയ 'മുക്കിനെ' ഇപ്പോഴും കൈവിട്ടിട്ടില്ല. ഞങ്ങള്‍ നാല്പതുകളെ ചുറ്റിപ്പറ്റി നില്കുന്നവര്‍ക്ക് സുയിപ്പന്‍ മുക്കിനെ മറക്കാന്‍ കഴിയില്ല. പക്ഷെ ഇപ്പോള്‍ 'അബ്ദുല്‍ ജബ്ബാര്‍ സുയിപ്പന്മുക്ക് '  എന്ന അഡ്രെസ്സില്‍ കത്ത് വന്നാല്‍ ചിലപ്പോ കത്ത് പോസ്റ്റ്‌മാന്റെ പെരയുടെ ഇറയത്ത് തന്നെ ഉണ്ടാകാം! അത് കൊണ്ടു പുഞ്ചക്കോടനാകേണ്ടി വരുന്നു. പക്ഷെ, ഒപ്പം പഠിച്ചവര്‍ പലരും കാണുമ്പോള്‍ ഇപ്പോഴും നീട്ടി വിളിക്കും 'എടാ സുയിപ്പാ'...എന്ന്.      

        അദ്ദ്വോക്ക മരിച്ചിട്ട് ഏകദേശം കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കും...! 'ഇരട്ടപ്പേരുകാരും' മിക്കവാറും കാല യവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു ..! ഇന്നും 'സുയിപ്പന്‍ മുക്കിലെ', ഓരോ മുക്കിലും മൂലയിലും, അദ്ദ്വോക്കയിട്ട ഇരട്ടപ്പേരുകളിലും അദ്ദേഹത്തിന്റെ നര്‍മ്മങ്ങളിലും മുത്തമിട്ടു, മന്ദമാരുതന്‍ തത്തിക്കളിക്കാറുണ്ട്...അനുസ്യൂതം..! അദ്ദേഹത്തിന്റെ ചുണ്ടിലെന്നും ഒളിച്ചിരുന്നിരുന്ന ആ മന്ദസ്മിതം പോലെത്തന്നെ..!  
                                                                    
                                                                           -----