ബ്ലോഗ് ആര്‍ക്കൈവ്

29 ജൂലൈ 2011

സുബൈറിന്‍റെ ബുദ്ധിയില്‍ തീ ആളിക്കത്തി.........




       അവനവന്‍റെ തൊടിയില്‍ തന്നെ പൊട്ടിമുളച്ചു ഉണ്ടായത് മലയാളിക്ക് പറ്റുമോ ? ഛെ ...,മോശം ....തീ വില കൊടുത്തു വാങ്ങിയാലല്ലേ വിറ്റാമിന്‍ ഉണ്ടാകൂ ...... ബുദ്ധി കുറച്ചു കൂടുതലാ ലവന് .... പപ്പായയും പറങ്കി മാങ്ങയുമൊക്കെ തിന്നുന്നത് മറ്റുള്ളവര്‍ കണ്ടാല്‍, ഹോ കുറഞ്ഞു പോകത്തില്ലേ ലവന്‍റെ 'ഡിസന്ട്രിയും' 'പേര്‍സനാളിടിയും'!!

       ഏയ്‌ ! നിങ്ങള്‍ വിരുന്നു പോയിടത്ത് ( വലിയ പരിചയമില്ലാത്ത വീടാണ് എന്ന് കരുത്വ.. ) സല്കരിക്കാന്‍ കൊണ്ടുവന്നു വെച്ചത് ഒരു പ്ലെയിറ്റില്‍ പപ്പായയാണെങ്കില്​‍, അല്ലെങ്കി , പറങ്കി മാങ്ങേണെങ്കി സത്യം പറ 'ഭയ്യാ' അല്ലെങ്കി 'ഭയ്യീ', ....നിങ്ങള്‍ തിന്ന്വോ ? ഉവ്വ് , എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ വല്ലാത്തൊരു പഹയന്‍ തന്നെട്ടോ ....സമ്മയ്ച്ചു...

        സെലാന്‍റ് വാലിയിലേക്ക്‌ എത്തുന്നതിന്റെ മുമ്പുള്ള "ഒരു ടൌണ്‍ ആയിട്ടുള്ള ഒരു വില്ലേജാണ് "മുക്കാലി". നമ്മടെ വീട്ടില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ അകലെ. മുക്കാലിയില്‍ നിന്ന് ഏകദേശം പത്തിരുപത്തെഴു കിലോമീറ്റര്‍ നടക്കണം പണ്ട് സൈലന്റ് വാലിയിലെത്തണമെങ്കില്‍...(ഇപ്പൊ​, വാഹന സൌകര്യമോക്കെയായി സര്‍ക്കാര്‍ വകയായിതന്നെ.) മുക്കാലിയിലന്നുള്ള വലിയ ഹോട്ടല്‍ സുഹ്രത്ത് കൊള്ളി സുബൈറിന്റെ ഉപ്പാടെയാണ്. അന്നൊക്കെ, ഇന്ഗ്ലീഷുകാര്‍ പിടിപ്പതു വന്നിരുന്നു സൈലന്റ് വാലിയിലേക്ക്‌. സുബൈറിന്റെ ഹോട്ടല്‍ കഴിഞ്ഞാല്‍ പിന്നെ നോ രക്ഷ.

       അങ്ങനെ, ഒരിക്കല്‍ ഒരു കൂട്ടം വെള്ളക്കാര് വന്നു. ഉള്ളിവടെം പരിപ്പ് വടേം ഒന്നും ലവന്മാര്‍ക്കു പിടിക്കുന്നില്ല. "ബ്രിംഗ് ഫ്രൂട്സ് " എന്ന് പറഞ്ഞൂത്രേ. ഇന്ഗ്ലീഷില്‍ അപാര പരിജ്ഞാന മുണ്ടായിരുന്നതിനാല്‍ ഹോട്ടലിലുള്ളവര്‍ മൂന്നാല് മിനിട്ട് എടങ്ങേറായത്രേ.. അവസാനം സുബൈര്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുത്തു. നാല് കായി കിട്ടുന്ന കാര്യാണ്, അന്നൊക്കെ മുന്തിരീം ആപ്പിളുമൊക്കെ കിട്ടണമെങ്കില്‍ മണ്ണാര്‍ക്കാട് വരണം. സുബൈറിന്റെ ബുദ്ധിയില്‍ തീ ആളിക്കത്തി. നേരെ കയറി ഹോടലിന്റെ പിന്നിലുള്ള തൊടിയിലേക്ക്‌. നല്ല പഴുത്ത മൂന്നാല് പപ്പായ കുത്തിച്ചാടിച്ചു. വേഗം ചെത്തി കുറച്ച പഞ്ചാരയുമിട്ട് നല്ല 'ഉസ ഉസാറാക്കി' (USA - USSR ) നല്ല വെളുത്ത "വസിയില്‍" കൊണ്ട് പോയി വെച്ചു. ഇന്ഗ്ലീഷുകാര് ഇത് കണ്ടപ്പോ മൂക്കും കുത്തി ഒരൊറ്റ ചാട്ടം അതീല്‍ക്ക്. നിമിഷ നേരം കൊണ്ട് പ്ലേററ് കാലി ഹോഗയാ ആന്‍ഡ് അവര് ബഹൂത് ഖുശി ഭീ ഹോഗയാ-ത്രെ! ....പോകാന്‍ നേരത്ത് 'ഹൌ മച് ' ചോദിച്ചപ്പോ, സുബൈറിന്റെ ദിമാക് പ്രവര്‍ത്തിച്ചു. ഒരു നൂറിന്റെ ഉറുപ്പിക പറഞ്ഞു. (അന്നത്തെ നൂറു ഉറുപ്പിക എന്ന് പറഞ്ഞാ ഇന്നൊരു ആയിരം ഉറുപ്പികയുടെ മേനിയുണ്ടാകും ). അപ്പൊ, വെള്ളക്കാരു പറഞ്ഞൂ " ഹോ...വെരി ചീപ് ....വെരി ചീപ് ....പിന്നെ കുറച്ചു നാളേക്ക് സുബൈര്‍ വല്ല്യേ പണക്കാരനായിരുന്നൂ കൂട്ടരേ ...ഈയുള്ളവനോക്കെ, "പരിപ്പീം" ( ടുഡെയ്സ് പീനട്ട് കാന്‍ഡി ഡിയെഴ്സ് ) ലോസഞ്ചാര്‍ മുട്ടായീം പള്ള നെറച്ച് കിട്ടീരുന്നു. വെള്ളക്കാരുടെ തലേല് ആള്താമാസമുണ്ട്... മലബാറി അഥവാ മലയാളി, പൊങ്ങച്ചത്തിന്റെ കൂട്...അഹങ്കാരത്തിന് കയ്യും കാലും മുളച്ചത്.....